Monday, February 22, 2010

ശമനതാളം

ശമനത്തിന്റെ പകലുകളില്‍
ഞാനൊരു കുതിരപ്പുറത്താണ്‌.
കയ്യില്‍ വാളോ കുന്തമോ.
കണ്ണില്‍ ആര്‍ത്തി, തീ.
ചോരക്കൊതിയനൊരു ചെകുത്താന്‍
അപ്പോഴെന്റെ പടനായകന്‍
രോഗപീഡയുടെ രാത്രികളില്‍
വിരലുകള്‍ ജലരേഖകളായി.
പ്രാര്‍ഥിക്കാന്‍ മാത്രമറിയുന്ന
എറ്റവും നിസ്സാരനായ
ഒരു പുല്‍ക്കൊടിയെക്കാളും ദുര്‍ബ്ബലനും
നിസ്സഹായനുമായ ഒരു ദൈവമായിരുന്നു
അപ്പോഴെന്റെ മൂര്‍ത്തി.
വൈദ്യരേ വൈദ്യരേ
ഞാനേതു മരുന്നു സേവിക്കണം
രോഗത്തുള്ളതോ
ശമനത്തിനുള്ളതോ?


മരണം കൊടി നീര്‍ത്തുമ്പോ
ളാരേ കളിജയിച്ചത്‌?
താനോ രോഗപീഡയോ
മത്സരത്തിന്റെ നാഥനോ?

Read more...

Thursday, February 18, 2010

ജലമധുരം-6

ജീവിതപ്പൊടിമണ്ണില്‍
മരണത്തിന്റെ പൂക്കളം.
മരണത്തിന്നന്തിമുല്ലയ്‌ക്കു
ജീവിതത്തിന്‍ സുഗന്ധവും.

തെളിഞ്ഞതാണുവാനമതി-
ലില്ലൊരൊറ്റ മേഘവും
ചിറകുകാറ്റിലേറ്റിവെച്ച
നക്കമറ്റയാത്രയില്‍
ഇല്ല പത്രമില്ല ദേഹ-
മില്ലെനിക്കു ചിത്തവും.

കൂടുവെച്ചില്ല
കാറ്റീയിലകളില്‍
അടയിരുന്നില്ല
കിളിയിലാകാശവും.
കിളിയിലെന്നാലു
മാകാശമെപ്പൊഴും
ഇലയിലെന്നാലു
മെപ്പൊഴും കാറ്റ്‌.

പഴയതൊന്നുമേ
പൊതിഞ്ഞെടുക്കേണ്ട
പൊടിഞ്ഞലിയട്ടെ-
യെറിയട്ടെ മണ്ണില്‍.

കാലമെത്ര
കുടിച്ചുവെന്നാകിലും
ദൂരമെത്ര നടന്നുവെന്നാകിലും
അര്‍ഥമേതെ-
ന്നനര്‍ഥമേതോരുവാ-
നൊട്ടുമേയെനി-
ക്കാവതില്ലിന്നുമേ..

ചിത്തമേ പാട്ടുനിര്‍ത്തുക
കേള്‍ക്കട്ടെയാദിസ്‌പന്ദം.
കാലമേ കണ്ണുചിമ്മുക,
കാണട്ടെയപാരത.

വിമൂകവാഗ്മയ-
വിശുദ്ധസ്‌നാനത്താല്‍
ജനിമൃതികളെ
ക്കടന്നുപോകട്ടെ..

Read more...

Thursday, January 07, 2010

ജലമധുരം-5

പ്രേമമേ നിന്റ തീരത്ത്‌
വെറുതേ വന്നു നില്‍ക്കട്ടെ
ഒഴുക്കിന്‍ മൂളല്‍ കേള്‍ക്കാന്‍.
ഞെട്ടറ്റുപാറിപ്പോകാന്‍.

പ്രേമമേ, ജന്മദാഹത്തില്‍
നീയെന്റെ ജലാശ്രയം.
പെയ്യുന്ന വിരലാലെന്റെ
കണ്ണുപൊട്ടിത്തളിര്‍ത്തുവോ?

പ്രേമമേ, മരണത്തില്‍ നീ
പാവനം ചിതാപുഷ്‌പം,
സൗമ്യമീ സൗരഭ്യത്താല്‍
പ്രാണനെത്തലോടുമോ?

കാലത്തെയലിയിക്കാന്‍
പ്രേമത്തിന്‍ മധുദ്രവ്യം?
കാലത്തെ വായിക്കുവാന്‍
മൗനത്തിന്‍ മഹാഭാഷ?

Read more...

Friday, January 01, 2010

ജലമധുരം-4

ഒറ്റയായെന്നു തോന്നുമ്പോള്‍
കണ്ണയയ്‌ക്കുകയുള്ളിലേ-
യ്‌ക്കവിടെ പ്രേമതാരകം
നിന്നോടു ചിരി തൂകുന്നു.

ഒറ്റയാണൊറ്റയാണെന്ന്‌
ചൊല്ലിച്ചൊല്ലിപ്പഠിക്കുമോ?
ഒറ്റയ്‌ക്കു പിറക്കുന്നോ-
നൊറ്റയ്‌ക്കു മരണത്തിലും.

ദൂരമെത്ര നടന്നാലും
വിദൂരത്തിലകന്നിടാ.
ഓടിയോടിയടുത്താലും
ദൂരമില്ലാതെയാകുമോ?

ആരുമേയൊപ്പമില്ലെങ്കില്‍
കുഞ്ഞുറുമ്പുണ്ട്‌ കൂട്ടിന്‌.
ബന്ധുക്കളറ്റുപോകുമ്പോള-
റിയും ജീവ ബാന്ധവം.

നെഞ്ചു കത്തവേ നന മണ്ണില്‍
മുഖം ചേര്‍ത്തു കിടക്കുക.
കരച്ചിലുള്ളിലാളുമ്പോള്‍
ആകാശത്തേക്കു കരയുക.

കാലത്തെ മെല്ലെ മീട്ടുമ്പോ-
ഴുണരും മൗന ഗീതകം
അശ്രദ്ധം വിരല്‍ കോറുമ്പോ-
ഴുയരും ദീന രോദനം.

ചിരിക്കും പൂക്കളെക്കണ്ടു
ചിരി തൂകാന്‍ പഠിക്കുക.
മഴ മേഘങ്ങളില്‍ നിന്നു
നിലയറ്റ കരച്ചിലും.

ആഴി തേടുമൊഴുക്കു വിളിക്കവേ
കെട്ടറുത്തു വിട്ടേയ്‌ക്കുകിത്തോണിയെ.
ഇല്ല മുന്നിലൊരക്കരെയെങ്കിലും
ഒപ്പമില്ലൊറ്റയാത്രികരെങ്കിലും.

നിറചിരിയാണാദ്യമാം പാഠം
ദൈവം ഗുരുനാഥനാവുകില്‍.
ഉള്ളഴിഞ്ഞ കരച്ചിലോ
പാഠത്തിന്നവസാനവും.

Read more...

  © Blogger template The Business Templates by Ourblogtemplates.com 2008

Back to TOP