Monday, December 21, 2009

ജലമധുരം-3

വിശപ്പണഞ്ഞതാം
രശനയാലതിന്‍
വിശുദ്ധമാധുര്യ
മകം നിറകെയും.

ഇറുത്തെടുക്കുവാന്‍
വിരലു നീട്ടുമ്പോള്‍
ജലമുകുളത്തിന്‍
സുവര്‍ണപിഞ്ചിക-
യടര്‍ത്തുവാന്‍ വൃഥാ
തുനിഞ്ഞപോലെയും.

വെയില്‍പൂക്കും മരക്കൊമ്പില്‍
മഞ്ഞു മധുരമാകുന്നു
മഴയായമൃതു പെയ്യുമ്പോ-
ളന്നം വേറെയെന്തിന്‌?

ഉയര്‍ച്ചകള്‍, താഴ്‌വാരങ്ങള്‍,
നോട്ടമെത്താത്ത ഗര്‍ത്തങ്ങള്‍,
പച്ച മുറ്റിയ കാടുകള്‍,
മണല്‍ക്കൂനപ്പറമ്പുകള്‍,

വീണതൊക്കെ വിളയുന്ന
ജീവസമ്പന്ന ഭൂമികള്‍.
ഇടങ്ങളിലിടറിനില്‍ക്കാതെ
ആഴിയോളമൊഴുക്കുകള്‍.

അര്‍ച്ചനപ്പൂവിറുത്തപ്പോ-
ഴിറുത്തൂ ദൈവ സുസ്‌മിതം-
കിളിയെക്കണയെയ്‌തപ്പോള്‍
നിലച്ചൂ ദൈവ സംഗീതം.

കിളിപാടുന്നു ചില്ലയില്‍
വിരിയുന്നുണ്ടു പൂവുകള്‍.
പുലര്‍മഞ്ഞു,ണ്ടിളംകാറ്റും
വീടുപൂട്ടിയിറങ്ങുക.

മണ്ണില്‍ കാലമര്‍ത്തുമ്പോള്‍
വിരലില്‍ വേരു പൊട്ടുന്നു.
വെയിലില്‍വെന്തു നില്‍ക്കവേ
തളിര്‍പൊട്ടുന്നു മൂര്‍ദ്ദാവില്‍.

ഉഴുതുമറിച്ച ചളിക്കണ്ടത്തില്‍
കാലം നിന്നെ വിതച്ചു.
കൊയ്‌തുമെയ്‌തിച്ചത്‌
കുത്തിയെടുത്തു,മുറത്തില്‍
പതിരുകള്‍ചേറി-
ത്തെള്ളിയെടുത്തു
വേവിച്ചിലയില്‍ വിളമ്പി ഭുജിച്ചു
ഉള്ളിലലിഞ്ഞു ദഹിക്കും നിന്നുടെ
പാവം കനവുകള്ളുള്ളില്‍
പൂത്തതുകണ്ടു
രമിച്ചു മയങ്ങീ കാലം.

വിശപ്പെങ്കില്‍
സൂര്യ പാഥേയം
ദാഹമോ
മഴയുമാഴവും.
ഉടുക്കാനാകാശവും
തളിരിളം പച്ചക്കാടും.
നിത്യാനന്ദമറിയാനോ
നിലാവ്‌, നക്ഷത്രങ്ങള്‍...

കുടിക്കാന്‍ മഴക്കാലം.
ഭുജിക്കാന്‍ പുലര്‍വെട്ടം.
ഭോഗമോ സുമസ്‌മേരം.
കര്‍മ്മമാകാശ ദര്‍ശനം.

Read more...

Friday, December 18, 2009

ജലമധുരം-2

കരയ്‌ക്കു പിടിച്ചിട്ട ഈ വാക്കൊക്കെയും ഉറങ്ങാനറിഞ്ഞു കൂടാത്ത തിരക്കോളുള്ള ഒരു രാത്രിയില്‍ നിന്ന്‌ ചൂണ്ടയിട്ടു പിടിച്ചത്‌, അവയുടെ കണ്ണില്‍ സൂക്ഷിച്ചു നോക്കൂ, ഒഴുകിപ്പരക്കുന്ന നിലാവ്‌.
അപമൃത്യു വരിച്ച ചിന്തകള്‍
കവിരൂപ വിശുദ്ധ ബാധയായ്‌
ഉയിരില്‍ ചിറകാര്‍ന്ന പക്ഷിഞാ-
നഹബോധമകന്ന വീഥിയില്‍.

ഒരു തീനാളമാളുന്നു-
ണ്ടേതിരുട്ടിന്റെ ഹൃത്തിലും.
ഇരുളിനെ പ്രണമിക്കുന്നു-
ണ്ടുജ്ജ്വലം ജ്വാലയൊക്കെയും.

അടഞ്ഞ കണ്ണിലും
തെളിഞ്ഞ കാണ്‍മത്‌
ചെവിവട്ടംപിടി
ച്ചുയിരമര്‍ത്തുമ്പോ
ളകത്തുകേള്‍ക്കാകു
മതിന്റെ പല്ലവി.

ഇരുട്ടിന്മേ
ലടയിരിക്കുക.
വെളിച്ചം
വിടരുംവരെ.

കണ്ണടച്ചങ്ങിരുന്നപ്പോ-
ളെന്തേ കണ്ടതു ചൊല്ലുമോ?
ആരും പാടാതെ പാട്ടുഞാന്‍
കാതടച്ചാണു കേട്ടത്‌.

കണ്ണുകീറി,ഹാ,
കത്താന്‍തുടങ്ങിയി-
ക്കോവിലിന്റെ
തിരുമുഖത്തെന്നോ.

എണ്ണവറ്റിയാല്‍
കെട്ടുപോം താനേ
നിന്നു കത്തുക
നിഷ്‌പന്ദമല്ലേ?

കറുത്ത മഷിയെന്നാലും
വെളിച്ചത്തെ വരക്കുക.
മുഴങ്ങും വാക്കുകൊട്ടുമ്പോള്‍
മൗനംകേള്‍പ്പതില്ലയോ

Read more...

  © Blogger template The Business Templates by Ourblogtemplates.com 2008

Back to TOP